ഇരുളുന്ന പുഴയരികി-
ലെരിയുന്നു വിറകട്ടി,
ഇതിനുള്ളിലച്ഛന്റെ
നെഞ്ചകം നീറുമോ?
വേനലിൻ വേവലിൽ
വിറകുകൾ ഞരങ്ങുന്നു
ഒരു തീയ്, മുൻശുണ്ഠി
കേറി,ക്കയർക്കുന്നു.
ഇരുളുന്ന പുഴയിൽ നി-
ന്നൊരു കാറ്റു വീശുന്നു.
ഒരു ചുരുൾ പുക വന്നു
കണ്ണുകൾ മൂടുന്നു.
ഇനിയുമൊരു ചുരുളേറി-
യച്ഛൻ ഗമിക്കുന്നു.
എങ്കിലി,ന്നീയിരുൾ-
ച്ചുരുളിൽ ഗമിച്ചിടു-
ന്നേതൊരച്ഛൻ?
പതറാത്ത കണ്ണട-
ച്ചില്ലിലേക്കുയരുന്നൊ-
രീ കൊച്ചു മുഖമതിൽ
കൂസാത്ത കുസൃതി തൻ
ചിരി വാരിയിട്ടിട്ടു
പൊരിവെയിൽ താണ്ടുന്നൊരച്ഛൻ.
പിന്നെയൊരു രാത്രി തൻ
വരവതിലി,രുട്ടിന്റെ
തിമിരത്തിൽ തപ്പി-
ത്തടഞ്ഞിടുമൊരച്ഛൻ.
ഇന്നീയിരുൾച്ചുരുളി-
ലേറിഗ്ഗമിക്കുന്ന-
തേതൊരച്ഛൻ?
ഒരു കാറ്റു വീശുന്നു,
പുക തിങ്ങി കണ്ണുകൾ
ചെങ്ങുന്നു, വിറകിന്റെ-
യാളലിൽ ചിതറുന്നു
നീർക്കുടം, ചുറ്റിലും
ഇരുൾ വന്നു മൂടിയോ?
ഇല്ലില്ല, പുഴയിൽ
നിലാവിൻ നുണക്കുഴി-
ച്ചിരിയാണു വിരിയുന്നു!
ഇത്തിരിശ്ശുണ്ഠിയിൽ
ചിരി ചേർത്തു ശാസന:
"നിന്റെയൊരു സംശയം!"
Subscribe to:
Post Comments (Atom)
2 comments:
നല്ല കവിത. അച്ഛനുള്ള ആദരാഞ്ജലിയോടെ തുടങ്ങിയ ഈ ബ്ലോഗ് ഉയരങ്ങള്‍ താണ്ടട്ടെ.
അങ്ങനെ കുറേ കാലത്തെ കാത്തിരിപ്പിനുശേഷം ബ്ലോഗ് പ്രകാശം കണ്ടു!
കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അറിയില്ല, എങ്കിലും അസ്സലായിട്ടുണ്ട്!
Post a Comment